അതിരമ്പുഴ: ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു തീ പിടിച്ചു. സ്കൂട്ടർ യാത്രക്കാരായ യുവാക്കൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കോട്ടയം അതിരമ്പുഴ-പാറോലിക്കൽ റോഡിൽ അതിരമ്പുഴ പള്ളിമൈതാനത്തിനു സമീപം ഇന്നു രാവിലെ 9.15നാണ് സംഭവം. തീയും പുകയും കണ്ടതോടെ സ്കൂട്ടർ യാത്രക്കാരായ യുവാക്കൾ സ്കൂട്ടറിൽനിന്ന് ഇറങ്ങി ഓടി മാറിയതിനാൽ പരിക്കേറ്റില്ല. സ്ഥലത്തുണ്ടായിരുന്ന സെന്‍റ് മേരീസ് ഗേൾസ് ഹൈസ്കൂൾ എസ്പിസി ഇൻസ്ട്രക്ടർ കൂടിയായ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ സിപിഒ സേവ്യർ ജോസഫിന് ഇടപെടലിലാണ് മറ്റ് അപകടങ്ങൾ ഒഴിവായത്.
വാഹനങ്ങൾക്കു തീപിടിക്കുന്ന സംഭവങ്ങൾകൂടി വരുന്നതു പരക്കെ ആശങ്ക ഉയർത്തിയിട്ടുണ്ട്. കാർ, ബസ്, ലോറി തുടങ്ങി എല്ലാ വിഭാഗങ്ങളിലും പെട്ട വാഹനങ്ങൾ കേരളത്തിലെ പല ഭാഗത്തും തീപിടിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്നു പുലർച്ചെ പൊൻകുന്നം മണിമലയ്ക്കു സമീപം കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര ബസിനു തീപിടിച്ചിരുന്നു. ബസ് പൂർണമായി കത്തിയമർന്നു. യാത്രക്കാർ പരിക്ക് ഏൽക്കാതെ രക്ഷപ്പെട്ടു.
ഇലക്‌ട്രിക്കൽ തകരാറുകളാണെന്നാണ് പൊതുവേ വിലയിരുത്താറുള്ളെങ്കിലും സമീപ കാലത്ത് ഇത്തരം സംഭവങ്ങൾ പെരുകുന്നത് ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. ഈ പ്രശ്നത്തെക്കുറിച്ചു സർക്കാർ മുൻകൈയെടുത്തു വിദഗ്ധ പഠനം നടത്തണമെന്ന ആവശ്യവും ശക്തമാണ്.